Thursday, December 11, 2014

ഞാനും ഡ്രാക്കുളയും !

ഞാന്‍ എന്നാണു 'ഡ്രാക്കുള' വായിച്ചത് ?! ആറാം ക്ലാസ്സിലോ ഏഴാം ക്ലാസ്സിലോ പഠിക്കുമ്പോഴായിരുന്നിരിക്കണം . ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുളയല്ലാ ആദ്യം വായിച്ചതെന്ന കാര്യത്തില്‍ സംശയമേതുമില്ല. ആ ഒറിജിനല്‍ വേര്‍ഷന്‍ വായിച്ചാല്‍ ഞാന്‍ പേടിക്കുമായിരുന്നില്ല !ഇംഗ്ലീഷില്‍ ഗൗരവപ്പെട്ട എന്തെങ്കിലും വായി ച്ചാല്‍ മനസ്സിലായെങ്കിലല്ലേ !!! സംശയമില്ല ,അതൊരു മലയാളി ഡ്രാക്കുളയായിരുന്നു . തര്‍ജമ കോട്ടയം പുഷ്പനാഥിന്‍റെയോ മറ്റോ ആയിരുന്നില്ലേ ?! അതോ ദുര്‍ഗാപ്രസാദ്‌ ഖത്രിയുടെയുടെ തര്‍ജമയുടെ തര്‍ജമയോ ?! എന്തായാലും ആ രക്തദാഹി എ ന്‍റെ ഉറക്കം കെടുത്തുകയൊന്നു മുണ്ടായില്ല . എന്നാല്‍ എന്‍റെ ഗൃ ഹാന്തരീക്ഷത്തിലെ സ്വൈരവി ഹാരത്തെ സ്വാധീനിക്കുകയു ണ്ടായി !
എങ്ങനെ സ്വാധിനിക്കാ തിരിക്കും !? എന്‍റെ സഹവായന ക്കാരുടെ വാക്കുകള്‍ കൂടി എന്‍റെ ബാലമനസ്സ് അന്നു കണക്കിലെടുക്കുമായിരുന്നില്ലേ ! ഇന്ദുവേ ട്ടന്‍, ദാമുവേട്ടന്‍, മധു . അവരാ'ണവര്‍' ! എന്‍റെ സഹ വായനക്കാര്‍.. എന്‍റെ അമ്മാമന്‍റെ മക്കള്‍ . വേനവധിക്കാലത്ത് അമ്മാത്തെത്തുന്ന എനിക്ക് അവരായിരുന്നു അവിടത്തെ കളിക്കൂട്ടുകാര്‍. . പാ ഞ്ഞാള്‍ വായനശാലയില്‍ പടിഞ്ഞാറേ ജനലഴി കടന്ന് പോക്കുവെയില്‍ ലൈബ്രറേറിയന്‍റെ മേശ പ്പുറം തൊട്ടു നില്‍ക്കുന്ന ചില സമയങ്ങളില്‍ ഞങ്ങള്‍ നാലംഗ സംഘം അവിടെയെത്തും. അങ്ങനെ യൊരിക്കല്‍ ഡീ.പീ.ഖത്രിയുടെയോ കോട്ടയം പുഷ്പനാഥിന്‍റെയോ പുസ്തകങ്ങള്‍ ക്കൊപ്പമോ അവ തഴഞ്ഞോ ഒരിക്കല്‍ വായിക്കാനെടുത്ത പുസ്തകം. ഭയാശങ്കകള്‍ പെരുപ്പിക്കാ ന്‍ വേറെയു മുണ്ട് ആളുകള്‍ ! ഹര്യേട്ടനും വാസ്യേവേ ട്ടനും . അമ്മാമന്‍റെ മൂത്ത കുട്ടികള്‍ . എന്തിനു പറയുന്നു ഞാന്‍ അന്നാളുകളില്‍ ഡ്രാക്കുള വായിച്ചു തീര്‍ത്തു ഒരു വിധം . അപ്പോളൊന്നും എന്നെ ശരിക്കും പിടി കൂടിയിരുന്നില്ല എന്നു വേണം കരുതാന്‍, ഡ്രാക്കുളപ്പേടി പിന്നീട് അവധി കഴിഞ്ഞ് ഇല്ലത്തു തിരിച്ചെത്തിയപ്പോളാണ് എന്നില്‍ പ്രഭാവം ചെലുത്താന്‍ തുടങ്ങിയത് !

ഒരു പഴയ ഇല്ലം. താഴെ കിഴക്കേ മുറിയിലോ മുത്തശ്യമ്മ കിടന്നിരുന്ന പടിഞ്ഞാറേ മുറി യിലോ ഡ്രാക്കുളപ്പേടി എന്നെ അലട്ടിയില്ല.അടുക്കള, മേലടുക്കള, എന്നിവിടങ്ങളിലും ഞാന്‍ ഭീതി കൂടാതെ സഞ്ചരിച്ചു. അവിടെയൊക്കെ ആള്‍പ്പെരുമാറ്റം എപ്പോഴുമുള്ളതല്ലേ ! അമ്മ എപ്പോഴും ഒന്നല്ലെങ്കില്‍ മറ്റൊരു പണിയില്‍ ഏര്‍പ്പെട്ടുകൊണ്ട് അടുക്കളയില്‍ ഉണ്ടാകും.മുത്തശ്യമ്മ അന്തി ത്തിരി തിരയ്ക്കുകയോ മറ്റോ ചെയ്തുകൊണ്ട് ശ്രീലകത്തോ മേലടുക്കളയിലോ മറ്റോ ഉണ്ടാകും. ഇരുളടഞ്ഞ നടുവിലെ മുറിയില്‍ കോണി കയറും വരെ പേടിയില്ല. കോണി കയറി മുകളില്‍ എത്തുമ്പോഴാണ് പ്രശ്നം ! പ്രശ്നം എന്നു പറഞ്ഞാല്‍ അത്ര വലിയ പ്രശ്നമൊന്നുമില്ല. കോണി കയറി .പടിഞ്ഞാറേ മുറിയിലേ യ്ക്കോ കിഴക്കേ മുറിയിലേയ്ക്കോ പോകില്ലെന്നല്ല . പോകും . 'തട്ടുമ്മോളി'ലേയ്ക്ക് ഒരു പാളിനോട്ടം ഉണ്ടെനിക്ക് അന്ന് ! തട്ടുമ്മോളിലേയ്ക്കു പാളി നോക്കുന്നു എന്നു പറഞ്ഞാല്‍ ?! ഒരു കോണി കയറിച്ചെന്നയുടന്‍ ആ കോണിയ്ക്കു നേരെ മുകളില്‍ തട്ടുമ്മോളിലേയ്ക്കുള്ള കോണി യുണ്ട്. ആ കോണിപ്പഴുതിലൂടെ തട്ടിന്‍മോളിലെയ്ക്കു കയറിച്ചെല്ലുന്നയിടത്തേയ്ക്കു ഒരു ചെറു ദര്‍ശനം കിട്ടും . അവിടെയെങ്ങാന്‍ ഡ്രാക്കുള പതുങ്ങി നില്‍പ്പുണ്ടോ എന്നാണു ഞാന്‍ അന്നാളുകളില്‍ കണ്‍കളില്‍ ചെറിയ ഭീതി നിറച്ചു കൊണ്ടു നോക്കാറുണ്ടായിരുന്നത് !

ജോനാതന്‍ ഹാക്കര്‍ ! അതോ ഹാര്‍പ്പറോ ?! ആരുമാക ട്ടെ കഥാനായകന്‍ അഥവാ ഡ്രാക്കുളപ്രഭുവിന്‍റെ അതിഥി ആയി അദ്ദേഹത്തിന്‍റെ ( ആ രക്തദാഹിയായ പരേതാത്മാവിനെ അദ്ദേ ഹം എന്നു പരാമര്‍ശിച്ചു ബഹുമാനിക്കണോ എന്ന കാര്യത്തില്‍ എനിക്കു സംശയമില്ലേ ?!! ) ക്ഷണം സ്വീകരിച്ച് ഡ്രാക്കുളക്കൊട്ടാര ത്തിലെത്തുന്ന ആ മനുഷ്യന്‍ . തട്ടിന്‍മുകളിലേയ്ക്ക് അദ്ദേഹമോ അദ്ദേഹത്തിന്‍റെ കൂട്ടുകാരനോ എന്നോര്‍മ്മയില്ല, നോക്കിയ അവസരത്തില്‍ പ്രേതാത്മാവിനെ കണ്ടതായി കഥാസന്ദര്‍ഭം വായിച്ചതില്‍പ്പിന്നെയാണ് ഡ്രാക്കുളപ്പേടി എന്നെ പിടി കൂടിയത് !
ഞാന്‍ ഒടുവില്‍ ഡ്രാക്കുള എന്നെ പിടികൂടാതിരിക്കാന്‍ ഒരു വഴി സ്വീകരിച്ചു. മുകള്‍നിലയില്‍ എത്താനല്ല ! അതിന് ആ കോണി കയറി എത്തുകയേ പാകമുണ്ടായിരുന്നുള്ളൂ. മറ്റു ചില പഴയ പുരകളിലെന്ന പോലെ മറ്റൊരു കോണി കയറി മുകള്‍ നിലയില്‍ എത്താവുന്ന ഒരു സംവിധാനം എന്‍റെ ആ പഴയ ഇല്ലത്തിനുണ്ടായിരുന്നില്ല. ഇനി ഉണ്ടെങ്കില്‍ തന്നെ എന്‍റെ ആ ബാലമനസ്സ് അവിടെയും ഡ്രാക്കുള എന്നെ കാത്തു പതുങ്ങി നില്‍ക്കുന്നതായി വിഭാവനം ചെയ്യുമായിരുന്നില്ലേ !!?
ഞാന്‍ ചെയ്തത് ഇതാണ്. കോണി കയറിച്ചെന്ന് ഒരു വിധം ധൈര്യം സംഭരിച്ച് തട്ടുമ്മോളിലേയ്ക്കുള്ള കോണി കയറിച്ചെല്ലും . ഒന്നോ രണ്ടോ സ്റെറപ്പുകള്‍ മാത്രം ! എന്നിട്ടാണ് ധൃതഗതിയിലുള്ള ആ ഡ്രാക്കുളമാര്‍ഗപ്രതിരോധ നടപടി !
എന്‍റെ കയ്യില്‍ കുരിശില്ലായിരുന്നു. കുന്തിരിക്കമില്ലായിരുന്നു. പ്രേതപ്രതിരോധത്തിനുതകുന്നത് എന്ന് ആ നോവലില്‍ പരാമര്‍ശിക്കപ്പെടുന്ന ഏതെങ്കിലും പൂക്കള്‍ ഇല്ലായിരുന്നു. കുന്തി രിക്കം മാത്രമേ എനിക്ക് സംഘടിപ്പിക്കാവുന്നതായ ഒരു വസ്തുവായി അക്കൂട്ടത്തിലുള്ളൂ .അതും പെട്ടിമരുന്നു കടയില്‍ കിട്ടുന്ന സാധനമാണ് എന്നൊന്നും എനിക്കന്നറിയാമായിരുന്നില്ല . പിന്നെ കാര്‍പ്പാ ത്യന്‍ മലനിരകളിലെ കാടുകളില്‍ കിട്ടിയേക്കാവുന്ന പൂക്കള്‍ തേടി പോകാനും എനിക്കു കഴിയുമായിരുന്നില്ലല്ലോ !
പക്ഷെ ഒരു കാര്യം ഞാനുറച്ചു വിശ്വസിച്ചു ! ഡ്രാക്കുള ജനവാതില്‍പ്പഴുതിലൂടെയും താക്കോല്‍ പ്പഴുതിലൂടെയും കടന്നു വരാനും പോകാനും കഴിവുള്ളയാളായാണ് ഞാന്‍ വായിച്ചിട്ടുള്ളതെന്നൊക്കെ ഞാന്‍ എന്തുകൊണ്ടോ വിസ്മരിച്ചു . അതിനാലാണ് ഞാന്‍ ആ വഴി സ്വീകരിക്കാന്‍ തീരുമാനിച്ചത് !
ഓരോ കോണികള്‍ക്കും മറിവാതില്‍ ഉണ്ടായിരുന്നു . രണ്ടു പാളികളോടു കൂടിയ ഒന്നാമ ത്തെ നിലയിലേയ്ക്കുള്ള മറിവാതില്‍ ഉപയോഗിക്കാറുണ്ടായിരുന്നില്ല . രണ്ടാം നിലയിലേ യ്ക്കു ള്ള മറിവാതില്‍ ഒറ്റപ്പാളിയോടു കൂടിയതായിരുന്നു. വീതികൂടിയത്. അതങ്ങനെ തുറന്നു ചുവരില്‍ ചാരി വെച്ചിരിക്കും . ഞാന്‍ കണ്ട രക്ഷോപായം ! ഞാന്‍ ഡ്രാക്കുളപ്പേടി മനസ്സില്‍ കൊടുമ്പിരിക്കൊണ്ട ഒരു ദിവസം നേരത്തെ പറഞ്ഞ പോലെ രണ്ടു സ്റെറപ്പുകള്‍ കയറി ച്ചെന്നു. എന്നിട്ട് ക്ഷണനേരം കൊണ്ട് ആ മറിവാതില്‍ അടച്ചുകളഞ്ഞു ! ഇനിയെനിക്കു ഒരു കോണി കയറിയ നിലയിലെ പടിഞ്ഞാറേ മുറിയിലെ ആട്ടുകട്ടിലിലാടാന്‍ പോകാനോ നടുവിലെ മുറിയില്‍ തട്ടുമ്മോളിലേയ്ക്കുള്ള കോണിയോടു ചേര്‍ന്ന് അമ്മ മുണ്ടും ഉപ്പിലിട്ടതു ഭരണികളും സൂക്ഷിക്കുന്ന, മരം കൊണ്ടു ' നെരച്ച ' മുറിയില്‍ ച്ചെന്ന് അമ്മയുടെ ആമാടപ്പെട്ടികള്‍ തുറന്നു പരിശോധിക്കുന്നതിനോ ഡ്രാക്കുളയെ പേടിക്കേണ്ട !

http://thisismevb.blogspot.in/2012/10/blog-post_2128.html
87LikeLike ·  · Promote ·