Saturday, October 13, 2012

ആട്ടുകട്ടില്‍

                ഇല്ലത്തെ മുകളിലെ നിലയില്‍ പടിഞ്ഞാറേ മുറി എന്നു  വിളിച്ചിരുന്ന മുറിയില്‍ ഒരു ആട്ടികട്ടില്‍ ഉണ്ടായിരുന്നു. വടക്കോട്ടു തുറക്കുന്ന ജനവാതിലിനടുത്തായിരുന്നു ഈ ആട്ടുകട്ടില്‍.ഇതില്‍ ഇരുന്ന് ആടുന്നത് ഞങ്ങള്‍ കുട്ടികളുടെ ഒരു വിനോദമായിരുന്നു.ഞങ്ങളില്‍ പലപ്പോഴും ഞാനും അനിലയും മാത്രമേ ഉണ്ടാകൂ . അനില എന്‍റെ  വല്യച്ഛന്‍റെ മകളാണ്. പതിനൊന്നു മാസത്തിനു ഞാന്‍ മൂക്കും.ഞാനാണേട്ടന്‍. മറ്റു ചിലപ്പോള്‍ മിക്കപ്പോഴും അവധിക്കാലങ്ങളില്‍ പ്രീതയും മറ്റു മരുമക്കളും 'ഞങ്ങളി'ല്‍ ഉണ്ടാകാറുണ്ട്. കിഴക്കു പടി ഞ്ഞാറായി ഇരു ഭിത്തികള്‍ക്കും ഇടയില്‍ പരമാവധി വേഗതയില്‍ ഞങ്ങള്‍ ആട്ടുകട്ടില്‍ ആട്ടും. ബസ്സെന്ന സങ്കല്പത്തില്‍ ആയിരുന്നു ആ വിനോദം.വെങ്കിടങ്ങിലൂടെ അന്നോടിയിരുന്ന ബസ്സുകളില്‍ ഇഷ്ടപ്പെട്ടവയുടെ ഏതിന്‍റെയെങ്കിലും പേരു സ്വീകരിച്ചു കൊണ്ടായിരുന്നു ആ കളിയില്‍ ഞങ്ങള്‍ ഏര്‍പ്പെട്ടിരുന്നത്.ന്യൂ സ്വരാജ് അല്ലെങ്കില്‍ ബീയെമ്മെസ് എന്നൊക്കെ ! എല്ലായ്പ്പോഴും  ഞാനായിരിക്കും ഡ്രൈവര്‍ ! കുട്ടികളെ വേഗത കൊണ്ട് ഭയപ്പെടുത്തുന്നത്  എനിക്കു  വലിയ ഇഷ്ട്ടമായിരുന്നു.അനിലയും പ്രീതയും ഒക്കെ വല്ലാതെ ബഹളം വെയ്ക്കും. പ്രീത ആടുന്ന ആട്ടുകട്ടിലില്‍ നിന്നു കൊണ്ട് ആടുന്ന സാഹസബുദ്ധി കാണിക്കാറുണ്ടായിരുന്നു. ചിലപ്പോള്‍ ആവേശത്തില്‍ വേഗത വര്‍ദ്ധിച്ച് പടിഞ്ഞാറേ ചുമരില്‍ ആട്ടുകട്ടില്‍ ചെന്നിടിക്കും. അങ്ങനെ പല തവണ ഇടിച്ചതിന്‍റെ ഫലമായി ചുമരിലെ കുമ്മായക്കട്ടകള്‍ കുറേശ്ശെ അടര്‍ന്നു ചാടാറുണ്ടായിരുന്നു.ഇക്കാര്യം അറിഞ്ഞ് അമ്മ എന്നെ ശാസിക്കാറുണ്ടായിരുന്നു.
              ഈ ആട്ടുകട്ടിലില്‍ ആയിരുന്നു ഞാന്‍ എന്‍റെ ഒഴിവു വേളകള്‍ പലപ്പോഴും ചെലവഴിച്ചിരുന്നത്. പല പ്പോഴും രാത്രി അമ്മയും അച്ഛനും കിടന്നിരുന്നത് അതിനു മുകളില്‍ ആയിരുന്നു. അന്നത്തെ ബാല പ്രസിദ്ധീകര ണങ്ങളും ലൈബ്രറി പുസ്തകങ്ങളും പില്‍ക്കാലത്ത് മനോരമയും സിനിമാ പ്രസിദ് ധീകരണങ്ങളായ നാനയും ഫിലിം മാഗസിനും ഞാന്‍ വായിച്ചിരുന്നത് ഇതേ ആട്ടുകട്ടിലില്‍ മടക്കി വെച്ച കോസറി മേല്‍ തല വെച്ചു കിട ന്നുകൊണ്ടായിരുന്നു.
              ആ ആട്ടുകട്ടിലില്‍ കിടന്നാല്‍ ജനലഴികള്‍ക്കിടയിലൂടെ 'വടക്കേലെ' തൊട്ടടുത്തുള്ള പാമ്പിന്‍ കാവിന്‍റെ ഉയര്‍ന്ന ഭാഗം കാണാം.ശീമക്കൊന്നകള്‍ നിരക്കെ വളര്‍ന്നു നില്‍ക്കുന്ന വടക്കേ 'എത'യ്ക്കപ്പുറം     നടുക്കിലില്ല ത്തേയ്ക്കുള്ള വഴിയാണ്.ശീമ കൊന്നത്തലപ്പിനും മുകളിലൂടെ ഉയര്‍ന്ന ആ പാമ്പിങ്കാവിന്‍റെ ദൃശ്യം ഏതൊക്കെ യോ പ്രത്യേകമായ അനുഭൂതിവിശേഷങ്ങള്‍ എനിക്കു പകര്‍ന്നു തരുമായിരുന്നു.ആ പാമ്പിന്‍ കാവിനു മുകളി ലൂടെ മഴക്കാലത്ത് ഞാന്‍ പെയ്ത്തു തുള്ളികള്‍ വീഴുന്ന ദൃശ്യം നോക്കി അങ്ങനെ എത്രയെത്ര പ്രാവശ്യം ഇരുന്നിട്ടുന്ടെന്നോ ! ഒപ്പം തൊട്ടരികില്‍ വളര്‍ന്നു നില്‍ക്കുന്ന തെങ്ങിന്‍ തലപ്പുകളില്‍ തട്ടി ചിതറി തെറിച്ചു വീഴുന്ന മഴതുള്ളികള്‍ താഴെ മുറ്റത്ത് മണലില്‍ ഉണ്ടാക്കുന്ന  കുഴികള്‍ നോക്കിയങ്ങനെ ഞാന്‍ നില്‍ക്കുമായിരു ന്നു !
             ആ ആട്ടുകട്ടില്‍ ഇന്നും ഉണ്ട്. ചലനമറ്റ് ! നിലം തൊട്ട് ! ഏതോ ആശാരി നാലുകാലുകള്‍ വെച്ചു കൊടുത്ത അതേ ആട്ടുകട്ടിലില്‍ കിടന്നാണ് അമ്മ ഇന്നും ഉറങ്ങാറുള്ളത്. 

3 comments:

  1. ഉഗ്രൻ.
    അനില എന്നത് കുത്തുള്ളി അനിലേടത്തി തന്നെ അല്ലെ?

    ReplyDelete
  2. ഉഗ്രൻ.
    അനില എന്നത് കുത്തുള്ളി അനിലേടത്തി തന്നെ അല്ലെ?

    ReplyDelete