Monday, September 17, 2012

നമുക്കു നമ്മുടെ വഴി !!!

                പൊതുനിരത്തിലെ കാര്യങ്ങള്‍ വായനക്കാര്‍ക്കു  മുന്നില്‍ നിരത്തുന്നതുകൊണ്ട് എന്തെങ്കിലും വിശേഷമുണ്ടോ എന്നറിയില്ല ; എങ്കിലും എനിക്കു  പ്രതികരിക്കാന്‍ കഴിഞ്ഞു എന്നു സമാധാനിക്കാമല്ലോ ! ഇങ്ങനെ തുടങ്ങിയതോടെ കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഏതാണ്ടു പിടി കിട്ടിയിരിക്കും. സംഗതി പ്രതിഷേധം തന്നെ ! എങ്കിലും  പ്രതിഷേധത്തിനു കാരണമായ കാര്യങ്ങള്‍ എന്തൊക്കെയെന്നറിയാന്‍ കഴിഞ്ഞെന്നു വരില്ല . കൂടുതലായി  എന്താണു താങ്കള്‍ക്കു പറയാനുള്ളത് എന്നായിരിക്കും ചിലരെങ്കിലും ചിന്തിക്കാനിടയുള്ളത്.ഈ ബോറന്‍ വേഗമൊന്നു പറഞ്ഞു തുലച്ചിരുന്നെങ്കില്‍ എന്നൊന്നും കരുതും മുന്‍പേ പറയാം !
                     
                                വാഹനങ്ങളുടെ നിയന്ത്രണാതീതമായ പെരുക്കം  സൃഷ്ട്ടിക്കുന്ന പൊല്ലാപ്പു  ചില്ലറയൊന്നുമല്ല എന്നു ഞാന്‍ പറയാതെത്തന്നെ നിങ്ങള്‍ക്കേവര്‍ക്കും അറിയാം എന്നെനിക്കറിയാം. ഒരിടത്തരം ടൌണില്‍ത്തന്നെ ഗതാഗതക്കുരുക്കുകള്‍ ഒഴിയാക്കാഴ്ചകള്‍ ആണ്. 

                       ഷ്ടവാഹനങ്ങള്‍ അവനവന്‍റെ കീശയ്ക്കിണങ്ങുന്ന വിധത്തില്‍ വാങ്ങുന്നതില്‍ ആരെയും പഴി പറയുന്നതില്‍ കാര്യമില്ല .ഇപ്പോള്‍ ഏതു  വാഹനത്തിനും ഇണങ്ങുന്ന കീശകളുള്ളവര്‍ ഏറെ നമ്മുടെ സമൂഹത്തിലുണ്ട്.സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം നിരന്തരം വര്‍ധിച്ചു വരികയാണെന്ന് ഓരോരോ സ്ഥിതി വിവരക്കണക്കുകള്‍ പറയുന്നു. പക്ഷെ ദരിദ്രരെന്നു കരുതുന്നവരും കാറുള്‍പ്പെടെയുള്ള വാഹനങ്ങള്‍ സ്വന്തമാക്കുന്നു.ചെത്തി നടക്കുന്നതായി നാം കാണുന്നു. അവരുടെ ധനാഗമമാര്‍ഗത്തെക്കുറിച്ചുള്ള നമ്മുടെ അല്ലെങ്കില്‍ എന്‍റെ അറിവില്ലായ്മയാണ് ഈ കരുതലിനും അമ്പരപ്പിനും കാരണം. 

                                          കൈകസി എന്ന രാക്ഷസി . 'മാലി'എന്ന തൂലികാനാമത്തില്‍ ബാലസാഹിത്യം എഴുതിയിരുന്ന ഒരു കഥാകാരന്‍ നമുക്കുണ്ടായിരുന്നു .അദ്ദേഹത്തിന്‍റെ  മാലി രാമായണം എന്ന പുസ്തകം തുടങ്ങുന്നത് ഇങ്ങനെയാണ്. ആ പുസ്തകത്തില്‍ രാവണന്‍ വാഹനക്കമ്പം പൂണ്ട് വനാന്തരത്തില്‍ നില്‍ക്കുന്ന ഒരു കഥാ ഭാഗമുണ്ട്. ലങ്കയില്‍ നിന്നു രാക്ഷസര്‍ കൂട്ടത്തോടെ നിഷ്കാസിതരായ കാലം.കൈകസിയും മക്കളായ രാവണനും കുംഭകര്‍ണ്ണനും മറ്റും  അന്നത്തെ ലങ്കാധിപതിയായ വൈശ്രവണന്‍ പുഷ്പകവിമാനത്തിലേറി പ്രൌഢിയോടെ സഞ്ചരിക്കുന്നതു കാണാനിടയായി. കഷ്ടപ്പാടുകള്‍ നിറഞ്ഞ വനജീവിതത്തില്‍ നിന്നു മോചനം ആഗ്രഹിച്ചിരുന്ന രാവണന് ആ കാഴ്ച താങ്ങാവുന്നതിലും ഏറെയായിരുന്നു.തന്‍റെ അര്‍ദ്ധസഹോദരനായ വൈശ്രവണന്‍ സകല പ്രതാപൈശ്വര്യങ്ങളോടും കൂടി ലങ്കയില്‍ കഴിയുന്നു. സഞ്ചരിക്കാന്‍ സര്‍വാതിശായിയായ പുഷ്പകം . താനും അമ്മയും സഹോദരങ്ങളും രക്ഷോകുലവും കാട്ടിലും മേട്ടിലും കഷ്ടപ്പെട്ടും കഴിയുന്നു. ഏഎ ദുസ്ഥിതിക്ക് എത്രയും വേഗം അവസാനം കാണണം. രാവണന്‍ ദൃഢനിശ്ചയമെടുത്തു. അങ്ങനെയാണ് അയാള്‍ ബ്രഹ്മാവിനെ കഠിനതപസ്സു ചെയ്തു  പ്രീതിപ്പെടുത്തിയതും വൈശ്രവണനെ യുദ്ധത്തില്‍ പരാജയപ്പെടുത്തി പുഷ്പകം സ്വന്തമാക്കിയതും.മാലി ഇക്കഥ വളരെ സരസമായി വര്‍ണ്ണിക്കുമ്പോഴും രാവണനോടു നമുക്ക് ബഹുമാനമേ തോന്നൂ. ആ പരിശ്രമശാലിയെ നാം മനസ്സുകൊണ്ട് അഭിനന്ദിക്കാന്‍ പോലും തയ്യാറായേക്കും. എന്നാല്‍ ഇന്ന് അധ്വാനിക്കാതെ ധാരാളം പണം സ്വന്തമാക്കുന്നവര്‍ സമൂഹത്തില്‍ വര്‍ധിച്ചിരിക്കുന്നു ഇഷ്ടവാഹനങ്ങള്‍  മോഷ്ടിച്ചും സ്വന്തമാക്കുന്നവരെക്കുറിച്ച് നാം പത്രത്തില്‍ വായിക്കാറുണ്ട്. ജോലിയോ കഴിഞ്ഞു കൂടാന്‍ പ്രത്യേകിച്ച് നിയമ വിധേയമായ ഏര്‍പ്പാടോ ഇല്ലാതിരുന്നിട്ടും ഇരുചക്രവാഹനങ്ങളോ കാറോ വരെ സ്വന്തമാക്കുന്നവര്‍ . അയല്‍വാസികളായിരിക്കും അസൂയയോടെ അല്ലെങ്കില്‍ അമ്പരപ്പോടെ അവരെ നോക്കിനില്‍ക്കുക.   
                                  അല്ലാതെയും പലരുമുണ്ട്.പിടിച്ചു പറിക്കാര്‍ എന്നു  വേണമെങ്കില്‍ പറയാം ! മറ്റുള്ളവന്‍റെ അറിവില്ലായ്മയും ധനത്തിലുള്ള അത്യാര്‍ത്തിയും മുതലെടുത്ത്‌ അവരുടെ കയ്യിലിരിക്കുന്ന ധനം കൈവശപ്പെടുത്തു  ന്നവരാണവര്‍. ...അവര്‍ അധ്വാനിക്കാതെ നേടുന്ന പണം വാഹനങ്ങള്‍ തുടങ്ങിയ ആര്‍ഭാടങ്ങള്‍ക്കായി ചെലവിടുന്നതില്‍  വല്ല അദ്ഭുതവുമുണ്ടോ !

ഇവരെല്ലാം  പൊതുനിരത്തില്‍  ചീറിപ്പാഞ്ഞു കൊണ്ടു സഞ്ചരിക്കുന്നു. വൈകുന്നേരമായാല്‍ 'ഇന്നു വൈകീട്ടെന്താ പരിപാടി ?!' എന്ന  പരിപാടിയില്‍ സ്ഥിരമായി പങ്കെടുക്കുന്നു . ട്രാഫിക് വയലേറ്റ് ചെയ്തു കൊണ്ടു ദിവസത്തില്‍ പല കുറി നമ്മുടെ ദൃഷ്ടിപഥത്തിലൂടെ സഞ്ചരിക്കുന്നു . പൊതുനിരത്തില്‍ അലക്ഷ്യമായി പാര്‍ക്കു ചെയ്യുന്നു . രാവണന്‍ ഇങ്ങനെ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതായി പുരാണത്തില്‍ പറഞ്ഞതായി അറിവില്ല .യുദ്ധനീതിയനുസരിച്ച് പരാജിതന്‍റെ വിശിഷ്ടവസ്തുവഹകള്‍ സ്വന്തമാക്കുക എന്നത് അന്ന് അനുവദനീയമായിരുന്നു. ഇന്നത്തെ രാവണന്മാര്‍ തപസ്സു ചെയ്കയില്ല. എങ്ങനെ അന്യനെ പറ്റിച്ചു നാലു  കാശുണ്ടാക്കാം എന്നു തല പുകയുമായിരിക്കാം. അത്രയൊന്നും പുകയ്ക്കേണ്ട കാര്യം നമ്മുടെ കൂട്ടത്തിലെ വിഡ്ഢികള്‍ അവര്‍ക്കു നല്‍കില്ല . ആടുമാഞ്ചിയം പോലുള്ള നിരവധി തട്ടിപ്പുകള്‍ മുന്നില്‍ നില്ക്കെയാണല്ലോ അവര്‍ വീണ്ടും പുതിയ തട്ടിപ്പുകളില്‍ ചെന്നു ചാടി വഞ്ചിതരാകുന്നത് . ആ വിഡ്ഢികള്‍ 'വാങ്ങി കൊടുക്കുന്ന' വാഹനങ്ങളില്‍ ക്കയറി അല്പം പത്രാസു കാട്ടുന്നതിനിടയില്‍  പണ്ടു  സ്കൂളില്‍ പഠിക്കുന്ന കാലത്ത് പരീക്ഷയ്ക്ക് എഴുതി വെച്ചതോടെ മറന്നു കളയുന്ന റോഡു നിയമങ്ങളും ഗതാഗതച്ചട്ടങ്ങളും ആരോര്‍മ്മിക്കാനാണ് !!? ഓര്‍മ്മിച്ചാല്‍ തന്നെ ആരതൊക്കെ  പാലിക്കാനാണ് ; നമുക്കു നമ്മുടെ വഴി !!!

Sunday, September 16, 2012

നന്‍മഴത്തുള്ളികള്‍ !

നന്‍മഴത്തുള്ളികള്‍ !

അമ്മഴത്തുള്ളികള്‍ക്കുണ്ടാര്‍ദ്രതയിന്നും ;ഭദ്ര-
മെന്‍ മണിച്ചെപ്പിലിട്ടു സൂക്ഷിക്കുന്നു ഞാനവ !
കളിയായൊന്നു ചെവിയില്‍ച്ചേര്‍ത്തു കിലുക്കുമ്പോള്‍,

കേള്‍പ്പിപ്പതതേ ചിലമ്പൊലി ചേര്‍ന്നൊരത്താളം !
ശ്യാമാഭയാര്‍ന്ന മുഖപടം വലിച്ചിട്ടിങ്ങ-
ന്നവതീര്‍ണ്ണയായ്‌ മന്ദം ചുവടു വെച്ചിട്ടവള്‍,
ദ്രുതനര്‍ത്തന,മാടാറുണ്ടായിരുന്നന്നൊക്കെ ;
യാമങ്ങള്‍; ദിനങ്ങളും നീളുന്ന നൃത്തോത്സവം !
എറാലിവെള്ളം വീഴ്ത്തി മണലില്‍ നിരയൊത്ത
കുഴികള്‍ തീര്‍ത്തു കൊണ്ടന്നവള്‍ നര്‍ത്തനമാടീ .
തകരപ്പാത്തി മേലേയിടയ്ക്കു മുറുകിയും
ചിലപ്പോള്‍ മന്ദമായും താളം കേള്‍പ്പിച്ചാളവള്‍ .
എന്തൊരു വശ്യമനോഹാരിതയന്നൊക്കെയും
ഹന്ത മറന്നോ കഷ്ടമവളാച്ചുവടുകള്‍ !
അമ്മഹാരവം ദൂരേ നിന്നും ! പെയ്തൊഴിയാതെ
ചെമ്മാനം കാണ്‍കെ വന്ന വിരുന്നെന്ന പോല്‍ വന്നു,
നിന്നു നര്‍ത്തനമാടുമാവര്‍ഷത്തുവാം വശ്യ-
നര്‍ത്തകിയെങ്ങേ പോയീ ?! മറന്നോയീ നാടിനെ ?!
ഞാറ്റുവേലകള്‍ക്കൊത്തു ചുവടു വെച്ചും കാറ്റി-
ന്നുറ്റവളായി വന്നാളന്നത്തെ മഴക്കാലം !
ഞാറ്റുപാട്ടുകള്‍ക്കൊത്തു നൃത്തം ചെയ്തു നമ്മളി-
ലേറ്റവുമാനന്ദത്തെ,പ്പെയ്തു നിറച്ചാളവള്‍,!
ഇന്നു ഹാ കഷ്ടമവള്‍ ! ചോടുകളൊക്കെപ്പിഴ-
വന്നു പോയ്‌ ദീനം നിന്നു വിലപിപ്പതു കാണ്‍കെ,
എന്‍ മണിച്ചെപ്പിലിന്നും സൂക്ഷിക്കുമാ നന്‍മഴ -
ത്തുള്ളികള്‍ പൊഴിക്കും തന്നാദം ഞാന്‍ ശ്രവിക്കട്ടെ !

സംസ്കൃതം ടീച്ചര്‍

സിസിലിട്ടീച്ചര്‍ വേലിക്കപ്പുറത്തു നിന്നു തന്‍റെ വത്സലശിഷ്യനെ കണ്ടിട്ടുണ്ടായിരിക്കണം, വല്യച്ഛന്‍ മരിച്ച പുലയില്‍ വീണ്ടും പടിഞ്ഞാറില്ലത്ത് ചെന്നപ്പോള്‍ അവിടെ പണിക്കാരില്‍ ആരോ ആണെന്ന് തോന്നുന്നു,പറഞ്ഞു, "കൃഷ്ണന്‍ പട്ടേരിപ്പാളിനെ ആ ടീച്ചറ്  അന്വേഷിച്ചു. ഇനി വരുമ്പോ ഒന്ന് വന്നു കാണാന്‍ പറഞ്ഞിട്ടുണ്ട് " എന്ന്.! ഞാന്‍ പുഞ്ചിരിച്ചു.മുടി പിറകില്‍ ഗോളാകൃതിയില്‍ കെട്ടി വെച്ച് ടീച്ചര്‍ ചെറു പുഞ്ചിരിയോടെ മുന്‍പില്‍ നില്‍ക്കുന്നത് പോലെ തോന്നി.
      സംസ്കൃതം ടീച്ചര്‍ എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന സിസിലിട്ടീച്ചര്‍ എന്‍റെ  ഇല്ലത്തിന് അടുത്തായിരുന്നു താമസിച്ചിരുന്നത്. സൂക്ഷ്മമായി പറഞ്ഞാല്‍ പടിഞ്ഞാറല്ലത്ത് അടുത്ത്.വെങ്കിടങ്ങില്‍ പട്ടേരില്ലം മൂന്നായി ഭാഗിച്ച് വേറെ വേറെ താമസിക്കുവാന്‍ തുടങ്ങിയതില്‍ പിന്നെയാണ് ഞാന്‍ പിറക്കുന്നത്. അടുത്തുള്ള രാമോന്‍റെ  സ്കൂള്‍ എന്ന് വിളിസിരുന്ന  ശങ്കരനാരായണ ലോവര്‍ പ്രൈമറി സ്കൂളില്‍ നാലുവരെ പഠിച്ച ശേഷം ഞാന്‍ എനാമാവ് സ്കൂളില്‍ ആണ് പഠിച്ചത്. ഓപ്പോള്‍മാരെപ്പോലെ ഞാനും സംസ്കൃതം ഒന്നാം ഭാഷയായി എടുത്തു പഠിക്കാന്‍ തുടങ്ങി. അന്നു മുതലാണു ഞാന്‍ സിസിലിട്ടീച്ചറുടെ ശിഷ്യനാകുന്നത്. ടീച്ചറുടെ മകന്‍ ഡെയ്സന്‍ എന്‍റെ ക്ലാസ് മേയ്റ്റ് ആയിരുന്നു. ഏതു ക്ലാസ്സില്‍ എന്നോര്‍മ്മയില്ല.ടീച്ചര്‍ പ്രസവാവധിയില്‍ പോയ കാലങ്ങളില്‍ ഒഴികെ എന്നെ സംസ്കൃതം പഠിപ്പിച്ചു. ഞാന്‍ ആയിരുന്നു ഒട്ടു മിക്കപ്പോഴും ക്ലാസ്ഫസ്റ്റ്. എന്‍റെ  കഴിവു കൊണ്ടല്ല .
                               "അഥ പ്രജാനാമധിപ: പ്രഭാതേ 
                              ജയാ പ്രതിഗ്രാഹിതഗന്ധമാല്യാം 
                              വനായ പീതപ്രതിബദ്ധ വല്‍സാം   
                              യശോധനോ ധേനു മൃഷേര്‍ മുമോച"എന്നിങ്ങനെ ടീച്ചര്‍ ടീച്ചറുടേതു മാത്രമായ ഒരു ട്യൂണില്‍ ചൊല്ലിപ്പഠിപ്പിച്ച എത്രയെത്ര ശ്ലോകങ്ങള്‍ ! 
                    ഞാന്‍ ആ പുലയാചരണദിനങ്ങളില്‍ ഒരു ദിവസം ഒരു വൈകുന്നേരം ആണെന്ന് തോന്നുന്നു ടീച്ചറുടെ വീട്ടിലേയ്ക്ക് പോയി.