Sunday, September 16, 2012

സംസ്കൃതം ടീച്ചര്‍

സിസിലിട്ടീച്ചര്‍ വേലിക്കപ്പുറത്തു നിന്നു തന്‍റെ വത്സലശിഷ്യനെ കണ്ടിട്ടുണ്ടായിരിക്കണം, വല്യച്ഛന്‍ മരിച്ച പുലയില്‍ വീണ്ടും പടിഞ്ഞാറില്ലത്ത് ചെന്നപ്പോള്‍ അവിടെ പണിക്കാരില്‍ ആരോ ആണെന്ന് തോന്നുന്നു,പറഞ്ഞു, "കൃഷ്ണന്‍ പട്ടേരിപ്പാളിനെ ആ ടീച്ചറ്  അന്വേഷിച്ചു. ഇനി വരുമ്പോ ഒന്ന് വന്നു കാണാന്‍ പറഞ്ഞിട്ടുണ്ട് " എന്ന്.! ഞാന്‍ പുഞ്ചിരിച്ചു.മുടി പിറകില്‍ ഗോളാകൃതിയില്‍ കെട്ടി വെച്ച് ടീച്ചര്‍ ചെറു പുഞ്ചിരിയോടെ മുന്‍പില്‍ നില്‍ക്കുന്നത് പോലെ തോന്നി.
      സംസ്കൃതം ടീച്ചര്‍ എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന സിസിലിട്ടീച്ചര്‍ എന്‍റെ  ഇല്ലത്തിന് അടുത്തായിരുന്നു താമസിച്ചിരുന്നത്. സൂക്ഷ്മമായി പറഞ്ഞാല്‍ പടിഞ്ഞാറല്ലത്ത് അടുത്ത്.വെങ്കിടങ്ങില്‍ പട്ടേരില്ലം മൂന്നായി ഭാഗിച്ച് വേറെ വേറെ താമസിക്കുവാന്‍ തുടങ്ങിയതില്‍ പിന്നെയാണ് ഞാന്‍ പിറക്കുന്നത്. അടുത്തുള്ള രാമോന്‍റെ  സ്കൂള്‍ എന്ന് വിളിസിരുന്ന  ശങ്കരനാരായണ ലോവര്‍ പ്രൈമറി സ്കൂളില്‍ നാലുവരെ പഠിച്ച ശേഷം ഞാന്‍ എനാമാവ് സ്കൂളില്‍ ആണ് പഠിച്ചത്. ഓപ്പോള്‍മാരെപ്പോലെ ഞാനും സംസ്കൃതം ഒന്നാം ഭാഷയായി എടുത്തു പഠിക്കാന്‍ തുടങ്ങി. അന്നു മുതലാണു ഞാന്‍ സിസിലിട്ടീച്ചറുടെ ശിഷ്യനാകുന്നത്. ടീച്ചറുടെ മകന്‍ ഡെയ്സന്‍ എന്‍റെ ക്ലാസ് മേയ്റ്റ് ആയിരുന്നു. ഏതു ക്ലാസ്സില്‍ എന്നോര്‍മ്മയില്ല.ടീച്ചര്‍ പ്രസവാവധിയില്‍ പോയ കാലങ്ങളില്‍ ഒഴികെ എന്നെ സംസ്കൃതം പഠിപ്പിച്ചു. ഞാന്‍ ആയിരുന്നു ഒട്ടു മിക്കപ്പോഴും ക്ലാസ്ഫസ്റ്റ്. എന്‍റെ  കഴിവു കൊണ്ടല്ല .
                               "അഥ പ്രജാനാമധിപ: പ്രഭാതേ 
                              ജയാ പ്രതിഗ്രാഹിതഗന്ധമാല്യാം 
                              വനായ പീതപ്രതിബദ്ധ വല്‍സാം   
                              യശോധനോ ധേനു മൃഷേര്‍ മുമോച"എന്നിങ്ങനെ ടീച്ചര്‍ ടീച്ചറുടേതു മാത്രമായ ഒരു ട്യൂണില്‍ ചൊല്ലിപ്പഠിപ്പിച്ച എത്രയെത്ര ശ്ലോകങ്ങള്‍ ! 
                    ഞാന്‍ ആ പുലയാചരണദിനങ്ങളില്‍ ഒരു ദിവസം ഒരു വൈകുന്നേരം ആണെന്ന് തോന്നുന്നു ടീച്ചറുടെ വീട്ടിലേയ്ക്ക് പോയി. 

No comments:

Post a Comment