Thursday, September 5, 2013

കൊല്ലാറ ദാമോദരന്‍ മാഷ്‌ !

കൊല്ലാറ ദാമോദരന്‍ മാഷ്‌ !

നിരവധി വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഒരിക്കല്‍ ഞാന്‍ വെങ്കിടങ്ങിനടുത്തുള്ള തൊയക്കാവിലെ 'പെരിങ്ങര'മനയിലേ ക്ക് പോയതായിരുന്നു. ഏതോ വിശേഷത്തിന്. എന്‍റെ ഇല്ല ത്തെ ഏട്ടന്മാരുണ്ടായിരുന്നു അവിടെ. ഞാന്‍ പത്തുമുപ്പതു വര്‍ഷം മുന്‍പ്‌ വെങ്കിടങ്ങു വിട്ട് താമസം മാറിയെങ്കിലും അവിടെയുള്ള ഇല്ലങ്ങളില്‍ വിവാഹമോ മറ്റു വിശേഷങ്ങളോ ഉണ്ടായാല്‍ അവരെന്നെയും കുടുമ്പത്തെയും ക്ഷണിക്കുകയും ഞാനും അമ്മയും തരമുള്ളതും പോകുകയും ചെയ്യുമായിരുന്നു. അങ്ങനെ 'പെരിങ്ങല'യ്ക്ക് ഒരു വേളിക്കോ മറ്റോ പോയ അവസരം. വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു അത്. സദ്യയുണ്ട് നേരെ ചേലക്കരയ്ക്കു മടങ്ങുന്നതിനു പകരം ഞാന്‍ എന്‍റെ വല്യച്ഛന്‍റെ മക്കള്‍ ആയ ഏട്ടന്മാരോടൊപ്പം മടങ്ങുകയായിരുന്നു. എന്‍റെ തറവാട്ടിലേക്കും ഒന്ന് പോയ ശേഷം മടങ്ങാമെന്നു കരുതി. നടന്നു നടന്ന് ഞങ്ങള്‍ രാമോന്‍റെ സ്കൂളിനു സമീപത്തു കൂടി പോകുകയായിരുന്നു.എന്‍റെ ആദ്യവിദ്യാലയം. ഒരു രാമുമേനവന്‍ ആണ് ആ സരസ്വതീ ക്ഷേത്രത്തിന്‍റെ സ്ഥാപകന്‍.. അതു ലോപിച്ചാണ് രാമോന്‍റെ എന്നായത്. വേറെ ഒരു അപരനാമമുള്ളത് പറയാന്‍ എനിക്ക് അത്ര സമ്മതമല്ല. അധ്യാപകര്‍ക്കും മറ്റും കുട്ടികള്‍ കുറ്റപ്പേരുകള്‍ ഉണ്ടാക്കിയിരുന്നതു പോലെ ആ വിദ്യാലയത്തിനും ഉണ്ടായിരുന്നു അങ്ങനെ ഒരു പേര്. ഔദ്യോഗികമായി എസ്. എന്‍.. എല്‍.. .പി.എസ് വെങ്കിടങ്ങ്‌ എന്നാണ് ആ സ്കൂള്‍ അറിയപ്പെട്ടിരുന്നത്. അതായത്‌ ശങ്കരനാരായണ ലോവര്‍ പ്രൈമറി സ്കൂള്‍ . അവിടെ എന്നെ മൂന്ന് അധ്യാപകരും ഒരു അധ്യാപികയും എന്നെ പഠിപ്പിച്ചു. ആ വിദ്യാലയത്തില്‍ നിന്ന് ഏതാണ്ട് ഒരു നൂറടി തെക്കു മാറി ഒരു ചെമ്മണ്‍ പാത കിഴക്ക്‌ മേച്ചേരിപ്പടിയിലേക്കും പടിഞ്ഞാറ് തൊയക്കാവിലേക്കും സദാ സഞ്ചരിച്ചു കൊണ്ടിരുന്നിരുന്നു. ആ റോഡില്‍ നിന്ന് സ്കൂളിലേക്ക് ഒരു നടവഴിയുണ്ടായിരുന്നു . അവിടെ എത്തിയപ്പോഴാകണം എന്‍റെ വല്യേട്ടന്‍ ആരോടോ ഒരാളോട് സംസാരിക്കാന്‍ നിന്നു. ഞാന്‍ അതൊന്നും അത്ര ശ്രദ്ധിക്കാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നില്‍ക്കുകയായിരുന്നു. എന്നാല്‍ സംസാരം നീണ്ടപ്പോള്‍ ഞാന്‍ ഒരല്‍പം വിരസതയോടെയാണോ എന്നു തീര്‍ച്ചയില്ല ആ മനുഷ്യനെ ഒന്നു ശ്രദ്ധിച്ചു. ആരാ ഈ മനുഷ്യന്‍ . എവിടെയോ കണ്ട മുഖം . ഞാന്‍ ശബ്ദം താഴ്ത്തി വല്ല്യേട്ടനോട് ചോദിച്ചു, ആരാ അതെന്ന്. 

നെനക്കറിയില്ല്യെ ; കൊല്ലാറ ദാമോദരന്‍ മാഷ്‌ " എന്നു വല്യേട്ടനും . 

ങ്ങേ ?! മാഷോ ?! ഞാന്‍ അതിശയഭാവത്തില്‍ ആ മനുഷ്യനെ നോക്കി. എന്‍റെ ആദ്യ ഗുരുനാഥന്‍ ഇതാ എന്‍റെ മുന്നില്‍ ! മുടിയേറെക്കുറെ നരച്ചിരിക്കുന്നു. എന്നാല്‍ നര കേറാത്ത ചിരി. ഞാന്‍ ഏറെ കുറ്റബോധത്തോടെ അദ്ദേഹത്തിനു നേരെ നോക്കി. അയ്യോ മാഷെ എനിക്കു മനസ്സിലായില്ല്യ എന്നു ക്ഷമാപണ സ്വരത്തില്‍ പറഞ്ഞു. പിന്നെ മാഷ്‌ വിശേഷങ്ങള്‍ ചോദിച്ചു എന്നു തോന്നുന്നു ; അതൊന്നും അത്ര ഓര്‍മ്മയില്ല. പിന്നീട് ഞങ്ങള്‍ പിരിയുകയും ചെയ്തു . 

കൊല്ലാറ ദാമോദരന്‍ മാഷ്‌.. !വെള്ള ഷര്‍ട്ടും മുണ്ടും വേഷമായിരുന്നു മാഷ്ക്ക് എന്നുമെന്നു ഞാനോര്‍ക്കുന്നു. അതിനേക്കാള്‍ മാഷ്‌ടെ ഒരു പ്രത്യേകത ഞങ്ങള്‍ കുട്ടികള്‍ക്ക്‌ സ്ലേറ്റില്‍ മാര്‍ജിന്‍ വരയ്ക്കുന്നതില്‍ ആയിരുന്നു. മാഷ്‌ സ്ലേറ്റ്‌ പെന്‍സില്‍ കൊണ്ട് ഒരു വര വരയ്ക്കും ഒരിക്കലും വളയാതെ ചെരിയാതെ ! മാഷ്‌ മാര്‍ജിനിട്ടു തരുന്നത് ഞങ്ങള്‍ കുട്ടികള്‍ വളരെ കൌതുകത്തോടെ നോക്കി നില്‍ക്കുമായിരുന്നു. 

എന്‍റെ ആദ്യാക്ഷരം പഠിപ്പിച്ചത് അദ്ദേഹമായിരുന്നു.മാഷ്‌ടെ ചിരി വളരെ ഹൃദ്യമായിരുന്നു. എന്തൊരു സ്നേഹമായിരുന്നെന്നോ ഞങ്ങള്‍ കുട്ടികളെ എല്ലാവരെയും. ആരെയും അടിക്കില്ലായിരുന്നു എന്നാണ് എന്‍റെ ഓര്‍മ്മ . എന്നാല്‍ ഒരു ചൂരല്‍ കൈവശം വെച്ചിരുന്നു . ഞങ്ങള്‍ കുട്ടികള്‍ പക്ഷേ അദ്ദേഹത്തില്‍ നിന്ന് അടി 'ചോദിച്ചു' വാങ്ങിച്ചിരുന്നു. ഞങ്ങള്‍ കുട്ടികള്‍ മാഷെ ഒരടി എന്നു പറഞ്ഞ് ചിരിയോടെ കുഞ്ഞിക്കൈകള്‍ നീട്ടും. അദ്ദേഹം ചിരിയോടെ ഓരോ കുഞ്ഞടികള്‍ മെല്ലെ വെച്ചു തരുമായിരുന്നു . ബാലന്‍ മാഷ്‌ ടെ മകള്‍ ശ്രീലതയും മൃദുലയും ചേന്നപ്പന്‍റെ മകന്‍ അശോകനും ദാമോദരന്‍ മാഷ്‌ ടെ മകന്‍ ഗോപിയും ഞാനും ഒക്കെ ഇങ്ങനെ മാഷ്‌ടെ ചൂരല്‍ മധുരം ഇടയ്ക്കിടെ നുണഞ്ഞവരായിരുന്നു . 

ആ മാഷിനെ പിന്നെ ഞാന്‍ ഒരിക്കല്‍ വീട്ടില്‍ പോയിക്കണ്ടു. ഏഴെട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഇല്ലത്ത്‌ തറവാട്ടില്‍ ഒരു പ്രത്യേക അവസരത്തില്‍ ഞാന്‍ എന്‍റെ കുടുംബത്തോടൊപ്പം മൂന്നു നാലു ദിവസം അടുപ്പിച്ചു താമസിക്കുകയുണ്ടായി. അന്ന് ഒരു മോഹം . മാഷെ ഒന്നു പോയി കാണണം. അന്യേട്ടനോട് വഴിയൊക്കെ ചോദിച്ചു മനസ്സിലാക്കി. വല്ല്യേട്ടന്‍റെ സൈക്കിള്‍ വാങ്ങിച്ച് അതില്‍ കയറി മാഷ്‌ ടെ വീട്ടിലേക്ക്‌ പുറപ്പെട്ടു. ഇല്ലത്തെ മണല്‍ നിറഞ്ഞ വഴിയില്‍ നിന്ന് മെയിന്‍ റോട്ടിലെത്തിയ ശേഷം വടക്കോട്ട് തിരിഞ്ഞു. ഗുരുവായൂര്‍ക്കുള്ള ദിശയിലൂടെ . ഒരു രണ്ടു മൂന്നു മിനിട്ടു മാത്രം സൈക്കിള്‍ ചവിട്ടിയപ്പോള്‍ വല്ല്യമ്പലത്തിലേക്കുള്ള ഇടവഴി തിരിയുന്നതിന് മുന്‍പില്‍ എത്തി. കിഴക്കോട്ടു തിരിയുന്ന ആ വീതി കുറഞ്ഞ ഇടവഴിക്ക്‌ എതിര്‍ ഭാഗത്ത്‌ ഞാന്‍ വെങ്കിടങ്ങില്‍ ഉണ്ടായിരുന്ന കാലത്ത്‌ ഒരിക്കലും സൈക്കിളില്‍ സഞ്ചരിച്ചിട്ടില്ലാത്ത ഒരു ഇടവഴിയുണ്ട്. അതിലൂടെ തിരിഞ്ഞ് കൊല്ലാറ അമ്പലവും കടന്ന് മാഷ്‌ ടെ വീട് ഏതാണ് എന്നന്വേഷിച്ചു. ആരോ എനിക്ക് ഒരു ഒരു കൊച്ചു റ്റെറസ് വീട് കാണിച്ചു തന്നു. ഞാന്‍ അവിടേക്കു പടി കയറിച്ചെന്നു. അവിടെ ഒരു ചെറുപ്പക്കാരന്‍ നിന്നിരുന്നു . ഞാന്‍ അയാളോട് സ്വയം പരിചയപ്പെടുത്തി. എന്നോട് ഇരിക്കാന്‍ പറഞ്ഞ ശേഷം അയാള്‍ അകത്തു പോയി .അതു മാഷ്‌ ടെ മൂത്ത മകന്‍ ആയിരുന്നു . ഗോപിയുടെ ഏട്ടന്‍ . അല്‍പ്പം നിമിഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും അതാ എന്‍റെ മാഷ്‌ ! ഒരു ഒറ്റ ഈറന്‍ തോര്‍ത്തുമുണ്ടു ചുറ്റി കുളി കഴിഞ്ഞുള്ള വരവായിരുന്നു അത് ! മാഷ്ക്ക് എന്നെ മനസ്സിലായില്ല . ഞാന്‍ പരിചയപ്പെടുത്തി. ഓ കൃഷ്ണകുമാര്‍ . പട്ടേരി മനയ്ക്കലെ ?! സരസ്വതീടേം ശ്രീദേവീടേം അനിയന്‍ ? മാഷ്‌ ചിരിച്ചു കൊണ്ട് ചോദിച്ചു . എന്നിട്ട് എന്നോട് ഇരിക്കാന്‍ പറഞ്ഞു. ഞാന്‍ മാഷ്ക്ക് കൊടുക്കാന്‍ ഒരു പാക്കറ്റ് ഈത്തപ്പഴം വാങ്ങി കയ്യില്‍ വെച്ചിരുന്നു. എനിക്ക് ആ വന്ദ്യ നായ ഗുരു നാഥനെ ക്കണ്ട് കണ്ണുകള്‍ ഇതിനകം സജലങ്ങളായിക്കഴിഞ്ഞിരുന്നു . ആ പാക്കറ്റ് കയ്യില്‍ കൊടുത്ത്‌ ഞാന്‍ ആ കാലുകള്‍ ഞാന്‍ ഇരു കൈകളാലും തൊട്ടു വന്ദിച്ചു. ഇതോടെ എനിക്ക് കരച്ചില്‍ അടക്കാനായില്ല . ഞാന്‍ പൊട്ടിപ്പൊട്ടിക്കരഞ്ഞു. എന്‍റെ മാഷ്‌ എന്‍റെ മാഷെ എനിക്ക് വീണ്ടും കാണാന്‍ കഴ്ഞ്ഞ സന്തോഷം. എന്നെ ആദ്യമായി പഠിപ്പിച്ചത് മാഷാണല്ലോ എന്നൊക്കെയായിരുന്നു ഞാന്‍ അന്ന് പറഞ്ഞത്‌ എന്നോര്‍ക്കുന്നു. അങ്ങനെ ഒരു വിധം ഞാന്‍ കരച്ചിലടക്കി. മാഷും എന്നെ സമാധാനിപ്പിച്ചു. പിന്നെ കുറെ നേരം ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞിരുന്നു. മാഷ്‌ എന്‍റെയും സഹോദരിമാരുടെയും മറ്റും വര്‍ത്തമാനങ്ങള്‍ ചോദിച്ചു . ഞാന്‍ മാഷ്‌ടെ ആരോഗ്യ കാര്യങ്ങള്‍ ഒക്കെ ചോദിച്ചറിഞ്ഞു 

പിന്നീട് രണ്ടു മൂന്നു വര്‍ഷങ്ങള്‍ മുന്‍പ്‌ രണ്ടായിരത്തി പത്തില്‍ ആണ് എന്നു തോന്നുന്നു , ഞാന്‍ മെയ്‌ മാസത്തില്‍ വെങ്കിടങ്ങില്‍ പോയപ്പോള്‍ മാഷെ വീണ്ടും പോയിക്കണ്ടു. അന്ന് മാഷ്‌ കുറേക്കൂടി ക്ഷീണിച്ചിരുന്നതായി ഞാന്‍ ഓര്‍ക്കുന്നു . അന്നും ഞാന്‍ മാഷ്ക്ക് കൊടുക്കാന്‍ എന്തോ കയ്യില്‍ കരുതിയിരുന്നു. അന്നും അത് കൊടുത്ത് കാല്‍ക്കല്‍ നമസ്കരിച്ചതും എനിക്ക് കരച്ചില്‍ വന്നു . ഞങ്ങള്‍ കുറേ നേരം ഇരുന്നു സംസാരിച്ചു. മാഷിന്‍റെ മകനും എന്‍റെ സഹപാഠിയുമായ ഗോപി അന്ന് അവിടെയുണ്ടായിരുന്നു. മാഷെ ഒരിക്കല്‍ കൂടി വന്ദിച്ച ശേഷം ഞാന്‍ അന്നു നിറഞ്ഞ മനസ്സോടെ മടങ്ങി . 

അത് അവസാന കൂടിക്കാഴ്ച്ചയായിരുന്നു. ആ ജൂണില്‍ സ്കൂള്‍ തുറന്ന അന്നു വെളുപ്പിന് മാഷ്‌ ഇഹലോകത്തോട്‌ യാത്ര പറഞ്ഞു. മാഷിന്‍റെ മൂത്ത മകന്‍ എന്നെ ഫോണില്‍ വിവരമറിയിച്ചു. പക്ഷേ എനിക്ക് പോകാന്‍ കഴിഞ്ഞില്ല. സ്കൂള്‍ തുറക്കുന്ന ദിവസം . അതിന്‍റെ തിരക്കുകള്‍ സ്കൂളില്‍ വേണ്ടത്രയുണ്ടായിരുന്നു. എന്നാലും ഇപ്പോള്‍ തോന്നുന്നു പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട് അന്ന് മാഷെ അവസാനമായി ഒരു നോക്ക് കാണാന്‍ പോകണമായിരുന്നു ഞാനെന്ന്. കഴിഞ്ഞില്ല .ആദ്യത്തെ ശ്രാദ്ധത്തിന്‍റെ ദിവസം . അതൊന്നും ഓര്‍മ്മയുണ്ടായിരുന്നില്ല ഈ ഭാഗ്യഹീനനായ ശിഷ്യന് . ചേലക്കര യ്ക്കു പോയി മടങ്ങിവരികയായിരുന്നു ഞാന്‍. വറതപ്പേട്ടനെക്കാണാന്‍ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക്‌ കയറി യതായിരുന്നു ഞാന്‍. സംസാരിച്ച ശേഷം മടങ്ങാനിരിക്കെ ഒരു ഫോണ്‍ ! മാഷ്‌ ടെ മൂത്ത മകനായിരുന്നു അത് . ആദ്യത്തെ ആണ്ടി ന്‍റെ കാര്യം വിളിച്ചറിയിക്കുകയായിരുന്നു അയാള്‍.. എനിക്ക് വളരെ സന്തോഷം തോന്നി . ഒപ്പം ഞാന്‍ മാഷ്‌ ടെ ഓര്‍മ്മകള്‍ ക്ക് മുന്നില്‍ ഒരു നിമിഷം വികാര ഭരിതനായി. 

ഇന്ന് ഈ അധ്യാപകദിനത്തില്‍ ആ വന്ദ്യനായ ഗുരുനാഥനു മുന്നില്‍ ഈ പാവം ശിഷ്യന്‍ ശ്രദ്ധാഞ്ജലിയര്‍പ്പിക്കുന്നു . 

എല്ലാ വന്ദ്യ ഗുരുഭൂതന്മാര്‍ക്കും മുന്നില്‍ ആദരവോടെ . 

വീ.ബീ.കൃഷ്ണകുമാര്‍ 5-9-2013.

2 comments:

  1. നല്ല ഗുരുദേക്ഷിണ ,അനുസ്മരണം നന്നായി

    ReplyDelete
  2. വളരെ സന്തോഷം ജീയാര്‍ സര്‍ ; ശ്രീഹരീ .

    ReplyDelete