Saturday, October 20, 2012

അച്ഛന്‍റെ കൈവിരല്‍പ്പാടുകള്‍; മായാത്ത ഓര്‍മ്മപ്പാടുകള്‍

                   അച്ഛന്‍റെ കൈവിരലുകള്‍ ! 
എത്രയെണ്ണം എന്‍റെ ദേഹത്തു പതിയാനിടയായി എന്നു വാവിട്ടു  കരയുന്നതിനിടയില്‍ അന്നു ഞാനെണ്ണുകയുണ്ടായില്ല ! 
ഞാനാ തിണര്‍ത്ത കൈവിരല്‍പ്പാടുകളില്‍ വിരലോടിച്ചു കൊണ്ടുറക്കെ കരഞ്ഞു കൊണ്ടിരുന്നു.  സരസ്വതിയോപ്പോളുടെ ഒക്കത്താണ് ഇരിക്കുന്ന തെങ്കിലും എനിക്കവ കാണാമായിരുന്നു.എന്‍റെ കുഞ്ഞുതുടയില്‍ ചുവന്നു തുടുത്തങ്ങനെ പതിഞ്ഞു കിടക്കുന്നു ! 
നല്ല  വേദന.
എങ്ങനെ വേദനിക്കാതിരിക്കും?! അങ്ങനെ അമര്‍ത്തിയല്ലേ അച്ഛനെന്നെ അടിച്ചത് ! 
എങ്ങനെ അടിക്കാതിരിക്കും?! ആ മാതിരി സാഹസമല്ലേ ഞാന്‍ അന്നു കാണിച്ചത്‌ ! 
അന്നെന്നു പറഞ്ഞാല്‍ എന്നായിരിക്കും ?! എനിക്ക് ഒരു ഏഴോ എട്ടോ വയസ്സ് പ്രായം മാത്രമുള്ളപ്പോള്‍ എന്നു കൂട്ടിക്കോളൂ ! അതിലും മൂത്ത പ്രായത്തില്‍ ആയിരിക്കില്ല 
വലിയ കുട്ടിയായിരുന്നെങ്കില്‍ എന്നെ ഒക്കത്തെടുത്തു  സാന്ത്വനപ്പെടുത്താന്‍ ഓപ്പോള്‍ മുതിര്‍ന്നിരിക്കുകയില്ലല്ലോ  ! 
                  
പോസ്റ്റില്‍ പരാമര്‍ശിക്കപ്പെടുന്ന
കോണി അല്ല ഇത്.
      സരസ്വതിയോപ്പോള്‍ എന്‍റെ മൂത്ത ഓപ്പോള്‍ ആണ്. എന്നെക്കാള്‍ കൃത്യം ആറു വയസ്സിനു മൂത്തയാളാണ്.ഫുള്‍ പാവാട ഉടുത്തിരുന്ന പ്രായം ആയിരുന്നു എന്നു ഞാനോര്‍ക്കുന്നു. 
ഒന്നാം നില കയറിച്ചെല്ലുമ്പോള്‍ നടുവിലെ മുറിയില്‍ ആണെത്തുക. ആ കോവണിയ്ക്കു നേരെ മുകളില്‍ 'തട്ടിന്‍മോളി'ലേയ്ക്കുള്ള 'കോണി' ആണ്. അതു കയറിച്ചെന്നാല്‍ വിശാലമായ തട്ടിന്‍മുകളിലെത്താം. കോണി കയറിച്ചെന്നയുടനെ ഒരു ചെറിയ  ജനലുണ്ട്. അതിലൂടെ പുറത്തേയ്ക്കു നോക്കിയാല്‍ തൊഴുത്തും മുറ്റത്തെ തൈച്ചെന്തെങ്ങിന്‍റെ മണ്ടയും മറ്റും കാണാം.
കോണി കയറിയതും  ഇടത്തുഭാഗത്ത്‌   ഒരു അരച്ചുമര്‍ ഉണ്ട്. അതിനു മുകളിലേയ്ക്കു ഞാന്‍  പില്‍ക്കാലത്ത് പൊത്തിപ്പിടിച്ചു കയറുകയും തട്ടിന്‍പുറത്തെ പല പല സൂക്ഷിപ്പുകള്‍ അവിടത്തെ മങ്ങിയ ഇരുട്ടില്‍ നിറഞ്ഞ കൌതുകത്തോടെ പരിശോധിക്കുകയും ചെയ്യുമായിരുന്നു. 
പഴയ ട്രങ്കുപെട്ടികള്‍, പനയോലകള്‍, രുട്രാക്ഷമാലകള്‍, മരപ്പെട്ടികള്‍  എന്നിങ്ങനെ എന്തൊക്കെയോ സാധനങ്ങള്‍ !
ആ അരച്ചുമരിലൂടെ കയറി ഒളിക്കാന്‍ സാധിച്ചാല്‍ പിന്നെ ഒളിച്ചുകളിയില്‍ ജയിച്ചതു  തന്നെ ! 
തോറ്റു എന്നു പറഞ്ഞാല്‍ അതിനു മുകളിലൂടെ ഒന്നുകില്‍ പിടഞ്ഞു താഴെയിറങ്ങും;അല്ലങ്കില്‍ നിലത്തേയ്ക്ക് ഒരു ചാട്ടം വെച്ച് കൊടുക്കുമായിരുന്നു ! 
        ഈ അരച്ചുമരിനടുത്തു നിന്നായിരുന്നു  ഓപ്പോളെന്നെ ഒക്കത്തെടുത്തതും  സമാധാനിപ്പിക്കാന്‍ ശ്രമിച്ചതുമെന്ന്  അവ്യക്തമായി ഞാനിന്നും ഓര്‍ക്കുന്നു.(അന്നു വേദനയാല്‍ വിങ്ങി വിങ്ങി ഞാന്‍ കരയുകയായിരുന്നു. ഇന്നാണെങ്കില്‍ ഈ മനസ്സ് ആ പൊയ്പ്പോയ കാലമോര്‍ത്ത് വെറുതെയെന്നറിഞ്ഞിട്ടും വിങ്ങു കയാണ് . )
           എല്ലാ വശങ്ങളിലേയ്ക്കും നിറയെ ജനലുകളുള്ള തട്ടിന്‍മുകള്‍. 
ഞങ്ങള്‍ കുട്ടികള്‍ ഒളിച്ചു കളിക്കാനും മറ്റും അവിടം ഉപയോഗിക്കു മായിരുന്നു. പക്ഷെ അവിടെ കയറിച്ചെല്ലുമ്പോള്‍ ശ്രദ്ധിക്കണമായിരുന്നു ; നരച്ചീരിന്‍ കാഷ്ഠം ചവിട്ടാതിരിക്കാന്‍ ! 
പക്ഷെ എത്ര പ്രാവശ്യം അയ്യേ എന്നു പറഞ്ഞിരിക്കുന്നു  !!     
പോസ്റ്റില്‍ പരാമര്‍ശിക്കപ്പെടുന്ന
തട്ടിന്മുകള്‍  അല്ല ഇത്.
                   എന്‍റെ ഇല്ലത്തിന്‍റെ  രണ്ടാം നില എന്‍റെ കുട്ടിക്കാലത്തെ കേളീവിഹാരരംഗങ്ങളില്‍ ഒന്നായിരുന്നു.രാത്രിയോ സന്ധ്യാവേളകളിലോ ഒഴികെ ഞാന്‍ അവിടെ കയറിച്ചെല്ലുമായിരുന്നു. അവിടെ തട്ടിന്‍മുകളില്‍  മുറികള്‍  ഇല്ലായിരുന്നു. 
          അവിടെ നേരത്തെ പറഞ്ഞ അരച്ചുമര്‍ കടന്ന് ഇടം തിരിഞ്ഞ് പടിഞ്ഞാറു ഭാഗത്തു ചെന്നാല്‍ അരഭിത്തി കെട്ടി അതിനു മുകളിലുറപ്പിച്ച നീളന്‍ ജനാല കാണാം .അല്പം വിട്ട്  നിലവിതാനത്തില്‍ നിന്ന്  ചുമരുയരത്തില്‍ ഒരു മരയഴിയുണ്ട്.അകത്തു നിന്നടയ്ക്കാവുന്ന വാതിലായിരുന്നു അതിന്റേത്. ആ ജനലിന് ഒരു മരയഴി കാലപ്പഴക്കത്തില്‍ നഷ്ടമായിരുന്നു. 
       ഞാന്‍ കൃശഗാത്രന്‍, നന്നേ മെലിഞ്ഞ പ്രകൃതം.
ആ ജനലിലൂടെ പുറത്തേയ്ക്കു നോക്കിയാല്‍ പടിഞ്ഞാറില്ലത്തേയ്ക്കു പോകുന്ന വഴി കാണാം. വഴിയോടു ചേര്‍ന്നു നില്‍ക്കുന്ന പാമ്പിന്‍ കാവും  പടിഞ്ഞാറു ഭാഗത്തെ കിണറും ഒക്കെ വളരെ വ്യക്തമായി ദൃശ്യമാകുന്ന 'വ്യൂ പോയന്‍റ്' ആയിരുന്നു ആ മരയഴി. അതിനു പുറത്ത്‌ ഒരു  വെള്ളം കോരുന്ന തുടിയുണ്ടായിരുന്നു. പണ്ടൊക്കെ താഴെ പടിഞ്ഞാറേ മുറ്റത്തു നിന്ന് വിറക് ഈ തുടി വഴി 'തട്ടിന്‍മോളി'ലേക്ക് കെട്ടി ക്കേറ്റുമായിരുന്നുവത്രേ !
         പക്ഷെ എന്നെ  അവിടേയ്ക്ക് ആകര്‍ഷിച്ചത് ഏതോ സാഹസബുദ്ധിയാണ്.
എട്ടും പൊട്ടും തിരിയാത്ത ഒരുണ്ണിയായിരുന്നല്ലോ ഞാനന്ന് ! 
പക്ഷെ അഞ്ചു പെണ്ണുണ്ടായ ശേഷം  അതും ആദ്യത്തെ മൂന്നു കുട്ടികളും മരിച്ച ശേഷം ജീവനോടെ കിട്ടിയ  രണ്ടു പെണ്‍കുട്ടികളുടെ താഴെ 'ആറ്റുനോറ്റുണ്ടായോരുണ്ണി'യാണു ഞാനെന്നു ഞാനുണ്ടോ ഓര്‍ക്കുന്നു ! 
        ആ നഷ്ടം വന്ന ജനലഴികളിലൂടെ എനിക്ക് എന്‍റെ ദേഹം അപ്പുറത്തേയ്ക്കു 'സുഖമായി' കടത്താമായിരുന്നു  ! 
ഞാന്‍ ഏതോ ഒരവസരത്തില്‍ അക്കാര്യം മനസ്സിലാക്കിയ സൂത്രവിദ്യയായിരുന്നു അത് ! 
അതില്‍പ്പിന്നെ അവിടെ ചെല്ലുമ്പോഴൊക്കെ ആ വിടവിലൂടെ പുറത്തു കടന്നു നില്‍ക്കുകയെന്നതെന്‍റെ ഇഷ്ട വിനോദങ്ങളിലൊന്നായിമാറി ! 
        അങ്ങനെ ഞാന്‍ വിനോദിച്ച ഒരവസരത്തിലാണ് അതച്ഛന്‍റെ അടുത്തെത്താനിടയായതും എനിക്കാ കൈവിരലുകളഞ്ചും പതിയുമാറ് ചുട്ട അടി കിട്ടിയതും. ഞാന്‍ താഴെ പടിഞ്ഞാറേ മുറ്റത്തു നില്‍ക്കുകയായിരു ന്ന   സരസ്വതിയോപ്പോളെ വിളിച്ച് എന്‍റെ സാഹസം കാണിച്ചു കൊടുക്കുകയായിരുന്നു എന്നോര്‍ക്കുന്നു.
         അച്ഛന്‍റെ അടുത്ത് അക്കാര്യം എത്തിച്ചയാള്‍ തന്നെ സാന്ത്വനിപ്പിക്കാനുമെത്തി !!! 
        അതില്‍പ്പിന്നെ ഞാന്‍ അത്തരം ദുസ്സഹസങ്ങള്‍ക്കൊന്നും മെനക്കെടുകയുണ്ടായിട്ടില്ല എന്നു പ്രത്യേകം രേഖപ്പെടുതെണ്ടതില്ലല്ലോ !  
(പില്‍ക്കാലത്തു വേറെ  വികൃതികളിലേക്കു തിരിയാനിടയായെന്നു ഇനി ഞാന്‍ രേഖപ്പെടുത്താനിരിക്കുന്നതല്ലേയുള്ളൂ ! )

3 comments:

  1. ഈ വിവരണം വളരെ നൊസ്റ്റാള്‍ജിയ ഉണ്ടാക്കുന്നു, എഴുത്തിന് തെളിമ കൂടി വരുന്നുണ്ടെന്ന് തോന്നി...ക്രച്ചു കൂടി കാര്യങ്ങള്‍ ജെനറലൈസ് ചെയ്യാം എന്നൊരു അഭിപ്രായം ഉണ്ട്...അഭിനന്ദനങ്ങള്‍...:)

    ReplyDelete
  2. ജെനറലൈസ് ചെയ്യാന്‍ ശ്രമിക്കുന്നതാണ് മാഷേ :)

    ReplyDelete
  3. ഓർമകൾ ഇനിയും മായതെ എഴുതാൻ കഴിയട്ടെ

    ReplyDelete